കൊട്ടിയൂർ (കണ്ണൂർ): ചുരം കയറിയും ചുരമിറങ്ങിയും വികസന വിചാരം പായുന്ന ഇക്കാലത്തും പ്രസക്തമാകുന്ന ഒരു ചുരമില്ലാ പാതയ്ക്കു വേണ്ടി നാല് പതിറ്റാണ്ടിൽ അധികമായി ശ്രമം തുടർന്ന കൊട്ടിയൂരിന്റെ പ്രിയപ്പെട്ട തുരുത്തിയിൽ കുഞ്ഞേട്ടൻ (ടി.എസ്.സ്കറിയ -84 ) വിട പറയുകയാണ്. ചുരമില്ലാ പാതയിൽ നിന്ന് തെന്നി മാറി സർക്കാരുകൾ വഴിയറിയാതെ പല വഴി പായുന്നതിന് ഇടയിലാണ് കുഞ്ഞേട്ടൻ പാതകളിൽ നിന്ന് മറയുന്നത്. കുഞ്ഞേട്ടൻ ഒരു പാതയുടെ വക്താവ് മാത്രമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം ജീവിതകാലത്ത് നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാൻ ചുരമില്ലാ പാത കണ്ടെത്തി അവതരിപ്പിച്ചത് അന്തരിച്ച ടി.എസ്. സ്കറിയ ആണ്. നാട്ടുകാർ തുരുത്തിയിൽ കുഞ്ഞേട്ടൻ എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം തീക്കോയിയിൽ നിന്ന് 75 വർഷം മുൻപ് കൊട്ടിയൂരിലേക്ക് കുടിയേറിയ തുരുത്തിയിൽ ടി.എസ്. സക്റിയയുടേയും ഏലിയുടേയും മകനാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷമാണ് അദ്ദേഹം കൊട്ടിയൂരിലേക്ക് എത്തിയത്. കുടിയേറ്റ കാലത്തിൻ്റെ ആദ്യ കാലഘട്ടത്തിലെ പ്രതിസന്ധികളും അതിജീവനത്തിനുള്ള പോരാട്ടങ്ങളും കണ്ടു വളർന്ന രണ്ടാം തലമുറയിലാണ് കുഞ്ഞേട്ടൻ രാഷ്ട്രീയ രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും എത്തുന്നത്. പിതാവ് തുരുത്തിയിൽ സ്കറിയാച്ചേട്ടൻ എന്ന ടി.എസ്.സ്കറിയ കൊട്ടിയൂർ കുടിയിറക്ക് വിരുദ്ധ സമരകാലത്ത് തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ച വ്യക്തിത്വമായിരുന്നു. വറുതിയുടെ അക്കാലത്ത് പിതാവിനൊപ്പം
കൃഷിയായിരുന്നു കുഞ്ഞേട്ടനും തിരഞ്ഞെടുത്ത ജീവിതമാർഗം. സഞ്ചരിക്കാൻ നല്ല വഴികളില്ല. കയറി കിടക്കാൻ നല്ല വീടില്ല. തീക്കോയിയിലെ സെൻ്റ് മേരീസ് സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പഠനം നടത്തുമ്പോഴാണ് കൊട്ടിയൂരിലേക്ക് കുടുംബം കുടിയേറിയത്. പിതാവ് ടി.എസ്.സ്‌കറിയയുടെയും മാതാവ് ഏലിയുടേയും എട്ട് മക്കളിൽ മൂത്തയാളാണ്. കൊട്ടിയൂരിലെ തലക്കാണി എന്ന സ്‌ഥലത്തായിരുന്നു. താമസം.
15 വർഷങ്ങൾക്ക് ശേഷം അമ്പായത്തോട് എന്ന സ്‌ഥലത്തേക്ക് താമസം മാറ്റി വയനാടിനോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ താമസം തുടങ്ങിയപ്പോൾ ആണ് മാനന്തവാടിയിലേക്ക് ഒരു വഴി തിരയാൻ തുടങ്ങിയത്. അതിനും കാരണങ്ങൾ ഏറെയാണ്. തലശ്ശേരിയായിരുന്നു അന്ന് വ്യാപാരികളുടേയും വാണിജ്യത്തിൻ്റെയും ആസ്ഥാനം. അവിടെക്ക് 65 കിലോമീറ്ററിലധികം സഞ്ചരിക്കണം. അതിൽ തന്നെ 16 കിലോമീറ്റർ നടക്കുകയും വേണം. എന്നാൽ അമ്പായത്തോട്ടിൽ നിന്ന് വ്യാപാര കേന്ദ്രമായ മാനന്തവാടിയിലെത്താൻ 25 കിലോമീറ്റർ പോലും സഞ്ചരിക്കേണ്ടതില്ലായിരുന്നു. വയനാടും കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാലമാണ്. ഒരു പാത തുറന്നു കിട്ടിയാൽ ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും എല്ലാം എളുപ്പത്തിൽ കൊണ്ടുവരാനും കർഷിക ഉൽപന്നങ്ങൾ വിൽക്കാനും സാധിക്കുമെന്ന് കരുതി. പല വഴികൾ അക്കാലത്ത് കണ്ടെത്തിയെങ്കിലും സുഗമമായ വഴിക്കായി ശ്രമം തുടർന്നു. ആദിവാസികളായ പ്രദേശവാസികളുടെ സഹായത്തോടെ ഒടുവിൽ അത്തരമൊരും സുഗമമ പാത കണ്ടെത്തി. ഇന്ന് ചുരമില്ലാ പാത എന്ന് അറിയപ്പെടുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് കണ്ടെത്തിയത് അങ്ങനെയാണ്. റോഡ് നിർമാണം നടത്തിയെങ്കിലും സർക്കാർ അനുമതി നൽകാതെ മുന്നോട്ടു പോയി. ഒടുവിൽ കാന്തലോട്ട് കുഞ്ഞമ്പു വനം വകുപ്പ് മന്ത്രി ആയിരിക്കെ റോഡിന് അനുമതി നൽകി ഇതിനെ തുടർന്ന് റോഡ് നിർമിച്ച് വാഹന ഗതാഗതം വരെ നടത്തി. എന്നാൽ പല വിധ സമ്മർദങ്ങളെ തുടർന്നു റോഡ് പിന്നീട് വനം വകുപ്പ് തടഞ്ഞു പല തവണ ഈ റോഡിനായി ശ്രമം നടത്തിയെങ്കിലും എല്ലാ തവണയും അജ്‌ഞാത കരങ്ങൾ റോഡിന് തടയിടുകയായിരുന്നു ഒടുവിൽ ഇപ്പോൾ ഈ ചുരമില്ലാ പാത വയനാടിനും കണ്ണൂരിനും ഒരു പോലെ ആവശ്യമായി വരികയാണ്. പക്ഷെ ഇപ്പോഴും പ്രതികൂല നിലപാടാണ് സർക്കാർ തുടരുന്നത് വയാനാട് റോഡിനായി വൻ തുകയുടെ പദ്ധതികൾ ആവിഷ്കരിക്കാൻ വെമ്പൽ കൊള്ളുമ്പോഴും കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ചുരമില്ലാ പാതയെ നിസാര കാരണങ്ങൾ പറഞ്ഞ് അവഗണിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത് എന്നാൽ പേര്യ ചുരം റോഡ് പ്രതിസന്ധിയിലായതോടെ ചുരമില്ലാ പാതക്കായി ജനകീയ സമിതികൾ പ്രവർത്തനം ഊർജിതമാക്കുന്നതിന് ഇടയിലാണ് കുഞ്ഞേട്ടൻ വിട പറയുന്നത്. രണ്ട് വർഷത്തോളമായി ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. റോഡ് മാത്രമായിരുന്നില്ല കുഞ്ഞേട്ടൻ്റെ പ്രവർത്തന മേഖലയിൽ ഉണ്ടായിരുന്നത്. ഇരിട്ടിയുടെ വ്യാപാര മേഖലയ്ക്ക് ഉണർവ് നൽകി പയഞ്ചേരി മുക്കിനെ വ്യാപാര കേന്ദ്രമാക്കി മാറ്റിയതിൽ കുഞ്ഞേട്ടനുള്ള പങ്ക് വലുതാണ്. പയഞ്ചേരി മുക്കിൽ ആദ്യമായി ഒരു കച്ചവട സ്‌ഥാപനം വിപുലമായ രീതിയിൽ തുടങ്ങിയത് കുഞ്ഞേട്ടനാണ്. ഒരു ഫർണിച്ചർ കട. ഇരിട്ടിയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ച തുരുത്തിയിൽ ഫർണിച്ചർ പ്രവർത്തനം തുടങ്ങിയതോടെ പയഞ്ചേരി മുക്കിനൊപ്പം ഇരിട്ടിയും വളർന്നു. ഈ വികസന മുന്നേറ്റത്തിന് കുഞ്ഞേട്ടൻ നൽകിയ പങ്കിനെ കുറിച്ച് മുപ്പത് വർഷം മുൻപ് പ്രശസ്‌തനായ മകാരം മത്തായി കവിത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടയിൽ വിവിധ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചു വന്നു. ഒറ്റ ദിവസം കൊണ്ട്, ഏഴായിരം പേരേ പങ്കെടുപ്പിച്ച് 16 കിലോമീറ്റർ റോഡ് നിർമിച്ച പ്രസിദ്ധമായ കൊട്ടിയൂർ റോഡ് നിർമാണത്തിൽ പങ്കെടുത്തു. അമ്പായത്തോട് യുപി സ്‌കൂളിന് അനുമതി വാങ്ങുകയും പിന്നീട് അത് മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കൈമാറുകയും ചെയ്തു കൊട്ടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി പ്രവർത്തിക്കുമ്പോൾ ആണ് ഇന്നത്തെ ഓഫിസ് കെട്ടിടം നിർമിച്ചത്. 12 വർഷത്തിലധികം കൊട്ടിയൂർ പഞ്ചായത്തംഗമായിരുന്ന അദ്ദേഹം വൈസ് പ്രസിഡൻ്റ് സ്‌ഥാനവും വഹിച്ചിരുന്നു. നിരവധി സാമൂഹിക സേവന സംഘടനകളിലും അദ്ദേഹം ഭാരവാഹിയായിരുന്നു കൊട്ടിയൂർ ടൗണിലെ നെഹ്റു സ്‌മാരക ഗ്രന്ഥശാലയ്ക്ക് ഒപ്പം ഹാൾ നിർമിക്കാൻ സ്ഥലം വിട്ടു വിട്ടു നൽകിയതും അദ്ദേഹമാണ്. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഒരു തവണ ഇരിക്കൂർ മണ്ഡലത്തിലും ഒരു തവണ പേരാവൂർ നിയോജക മണ്ഡലത്തിലും. മലയോര വികസന ജനകീയ സമിതിയുടെ പ്രാരംഭ നേതാക്കളിൽ ഒരാളാണ് കുഞ്ഞേട്ടൻ. പ്രദേശത്തെ ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനും അദ്ദേഹം ശ്രമിച്ചു. വിവിധ സംഘടനകളിൽ പ്രവർത്തിച്ചപ്പോഴും എല്ലാ വിഭാഗം ജനങ്ങളോടുള്ള സൗഹൃദവും ബന്ധവും കുഞ്ഞേട്ടൻ തുടർന്നു.
ഏഴ് സഹോദരങ്ങളായിരുന്നു ജേക്കബ്, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.എസ്.മാത്യു, ജോസഫ്, തൊമ്മച്ചൻ, വർക്കിച്ചൻ ദേവസ്യ, ജോയി.
റോസമ്മയാണ് കുഞ്ഞേട്ടൻ്റെ ഭാര്യ.
മക്കൾ:- റോയി, ജാൻസി, സുനിത, ജെയ്സൻ, മഞ്ജു.
മരുമക്കൾ :- ആൻസി, സന്തോഷ്, റോയി, ദീപ, അനിൽ.പ്രശസ്ത സിനിമാ താരം എസ്തർ കുഞ്ഞേട്ടൻ്റെ കൊച്ചു മോളാണ്.
സംസ്കാരം ജൂൺ 26 ന് വ്യാഴാഴ്ച 11 മണിക്ക് അമ്പായത്തോട് സെന്റ് ജോർജ് പള്ളിയിൽ നടത്തും.
/ ഷിജിന സുരേഷ്/
kottiyoorinte svantham kunjettan marayumbol.....